ഒരു യാത്രാകുറിപ്പ്
- Hashtag Kalakar
- Sep 29, 2022
- 3 min read
By Binduja Menon
മനസ്സും ശരീരവും ആരോഗ്യകരമായി നിലനിന്നാൽ മാത്രമേ സമാധാനം നിറഞ്ഞ ഒരു ജീവിതാന്തരീക്ഷം ചിറ്റപ്പെടുത്തുവാനാകു എന്നവൾ പണ്ടാരോ പറഞ്ഞു കേട്ടിരുന്നു.കൂടാതെ വളരെ ഉത്സുക്യത്തോടെ പണ്ടൊരു പരീക്ഷണകഥ വായിച്ചപ്പോൾ അതിലും വ്യായാമത്തിന്റെ മാഹാത്മ്യത്തെകുറിച്ച് പറഞ്ഞതും അവൾ ശ്രദ്ധിച്ചിട്ടുണ്ട്. അനേകം വർഷങ്ങൾ കൊണ്ട് അവൾ തന്റെ മനസ്സിനെ പിന്നോട്ടുനയിച്ച ആലസ്യം എന്ന ചാലക ശക്തിയെ കൊന്നൊടുക്കി. ആത്മധൈര്യം എന്ന പുതിയ സുഹൃത്തിനു ജന്മം നൽകി. അങ്ങനെ ഒരു ദിനം നേരം പുലരാറായപ്പോൾ അവൾ ഇറങ്ങിയതാണ് ആ ചെറുയാത്രക്ക്, പ്രഭാതവ്യായാമസവാരിക്ക്.
നേരം പുലർന്നുകൊണ്ടിരിക്കുന്നു. സൂര്യന്റെ അന്നത്തെ ആദ്യ രശ്മികൾ തന്റെ വരവ് അറിയിക്കുന്നതിന്റെ ഭാഗമായി ആകാശത്തിൽ ചെറിയ ചാരുത തീർത്തു തുടങ്ങിയിരുന്നു. ഭൂമിദേവിയുടെ ശരീരത്തിൽ കാൽവെച്ചു കാൽവെച്ചു അവൾ മുൻപോട്ട് നടക്കുമ്പോൾ ചുറ്റും മനുഷ്യജീവികൾ ആരും തന്നെ ഇല്ല. എല്ലാവരും തന്റെ നിദ്രാദശയിൽ തന്നെ. അവളും പ്രകൃതിയും മാത്രം. ഇരമ്പി വരുന്ന വാഹനങ്ങളോ മനുഷ്യസഹജമായ വാഗ്വാദങ്ങളോ ഒന്നുമില്ല.ആകെ ശാന്തം. ഇതാണ് അവൾ ആഗ്രഹിച്ച യാത്ര. ജീവിതത്തിലെ ഓരോയാത്രയും ഇത്ര ശാന്തമായിരുന്നു എങ്കിൽ ജീവിതം എത്ര മനോന്മയാമായിരിക്കും എന്നവൾ ഓർത്തു. ഈ മനോഹരമായ ശാന്തതയെ നെഞ്ചോടുചേർക്കുമ്പോളും ഇടയ്ക്കിടയ്ക്ക് അവളുടെ മസ്‌തിഷ്ക്കം അതിന്റെ ഗംഭീര ചുളുവുകളിൽ നിന്നും ചില ചിന്താദീപ്തങ്ങളെ പുറപ്പെടുവിക്കുന്നുണ്ടായിരുന്നു.
മനസ്സിൽ ഒരു ആധി. എന്തോ എവിടെയോ ഒരു ഭയം. ഒരു അസാധാരണമായ അല്ലെങ്കിൽ സാധാരണമായ ശബ്ദം പോലും കേൾക്കുമ്പോൾ ആ ശബ്ദവികിരണത്തിന്റെ അന്ത്യം വരെ അവൾക്കു ഒരു വേവലാതി ആണ്.പോകുന്ന യാത്രയിൽ ഒരു മനുഷ്യ ജീവിയെ കണ്ടാൽ ഭയക്കുന്നു. അവർ കാണാമറയത്തെത്തുന്ന വരെ സമാധാനം മനസ്സിനെ സ്പർശിക്കുന്നില്ല. ഒരു ശുനകമഹാനെ കണ്ടാൽ അപ്പോളും ഭയം തന്നെ. അവയുടെ ശ്രദ്ധ അവളിലേക്ക് പതിയുന്നില്ലെന്നു ഉറപ്പാക്കുന്നു. ഭൂമിയിലെ അനേകം സൗന്ദര്യവും മനോഹാരിതയും മനസ്സിനെ സന്തോഷത്താൽ സമൃദ്ധമാക്കുന്ന ദൃശ്യചാരുതകളും അവൾക്കു ചുറ്റുമുണ്ട്. യാത്രയിലുടനീളം അവളുടെ ഒപ്പം സഞ്ചരിക്കുന്ന പ്രകൃതിയോ പ്രകൃതി കനിഞ്ഞു തന്ന നന്മകളോ അല്ല മറിച്ചു മനുഷ്യസമൂഹം പകർന്നു തന്ന പ്രതിലോമചിന്തകളാണ് മുന്നിട്ടു നിൽക്കുന്നത്.ചുറ്റുമുള്ള നന്മയെക്കാളേറെ പറഞ്ഞുകേട്ട തിന്മകളിക്കാണ് ശ്രദ്ധ കേന്ദ്രീകൃതമാകുന്നത്. എത്ര വലിയ പൂന്തോട്ടത്തിലാണ് നാം നിൽക്കുന്നത് എങ്കിലും നമ്മുടെ ലോകം നമ്മുടെ മാസ്‌തിഷ്കവും അതിലെ ചിന്തകളും ആണ്. ചിന്തകളിൽ നിന്നും ചിന്തകളിലേക്കുള്ള സഞ്ചാരമാണ് നമ്മുടെ യഥാർത്ഥ ജീവിതയാത്ര.
ജനിക്കുമ്പോൾ മനുഷ്യൻ നിഷ്കളങ്കമായ ഒരു മാംസപിണ്ഡമാണ്. ഏറ്റവും നന്മയോടെ മനുഷ്യൻ ചിരിക്കുന്നത് തന്റെ ആദ്യ ചിരിയിലാണ്. ഭൂമിയിലേക്ക് വന്ന ഉടനെ കരയുന്നതും ചിലപ്പോൾ ഭാവിയിൽ ഉണ്ടാവാൻ പോകുന്ന ദുരനുഭവങ്ങളുടെ മുന്നറിയിപ്പ് ലഭിച്ചിട്ടാവാം. വളർച്ചക്കിടയിൽ മനുഷ്യമനസ്സിലേക്ക് കുത്തിനിറക്കുന്ന വിഷം, അത് അവരുടെ മസ്‌തിഷ്ക്കത്തെ മലിനമാക്കും ചിലരിൽ മലിന്യത്തിന്റെ തോതു കുറവാണു. ചിലരിൽ അതിന്റെ അതിപ്രസരവും. അവൾ ഇപ്പോൾ വെറുമൊരു പ്രഭാതസവാരിയിലാണ്. മനുഷ്യശരീരത്തിനാവശ്യമായ വ്യായാമം നൽകി ആരോഗ്യപരമായി ശരീരത്തെ സംരക്ഷിക്കാനായുള്ള ചെറിയൊരു ശ്രമം.പ്രകൃതി നൽകുന്ന സമാധാനം കൂടെ ഉണ്ട്. പക്ഷേ മനുഷ്യസമൂഹം കനിഞ്ഞു നൽകിയ മലിനമായ അല്ലെങ്കിൽ ഭയം ഉളവാക്കുന്ന ചിന്തകളാണ്. ഭൂമിയിലെ ജീവജാലങ്ങൾക്ക് ഭൂമിയിലുള്ള പ്രകൃതിവിഭവങ്ങളും ഭൂമിനൽകുന്ന സമയവും, ഭൂമിയുടെ വെളിച്ചവും ഭൂമിയുടെ ഇരുളും എല്ലാം അർഹമാണ്. പക്ഷേ ഇരുണ്ടവെളിച്ചത്തിൽ ഇല്ലാത്ത ആത്മാധൈര്യത്തെ എവുടുന്നൊക്കെയോ സംഭരിച്ചു അവൾ മുമ്പോട്ട് നടക്കുമ്പോൾ ഉള്ളിലൊരു ആന്തൽ ഉണ്ട്. വ്യത്യസ്തമായ ഒരു ചെറിയ ശബ്ദം, ഒരു ചെറിയ അനക്കം എല്ലാം ഭയം ഉളവാക്കുന്നു.
ഈ യാത്രയുടെ പ്രാരംഭത്തിൽ അവളുടെ മനസ്സ് ശാന്തമായിരുന്നു യാത്രയുടെ ആദ്യഘട്ടത്തിൽ അവളുടെ ശ്രദ്ധ ചെന്നെത്തിയത് ഭൂമിയുടെ വിഭവങ്ങളിലേക്കായിരുന്നു പ്രകൃതിയുടെ നിശബ്‍തതയെ ഭംഗിച്ച ചീവിടുകളും കാകകളും കുയിലുകളും, നാട്ടമ്പലങ്ങളിലും പള്ളികളിലും നിന്നും കേൾക്കുന്ന പ്രഭാതാചാരങ്ങളും, അതിരാവിലെ ഉണർന്നു വീടുകളിൽ ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീജനങ്ങളും, പാൽവില്പനക്കിറങ്ങിയ ധീരയായ വനിതയും എല്ലാം മനസ്സിനെ സന്തോഷിപ്പിക്കുന്നു, അതിനേക്കാളേറെ ഉത്തേജിപ്പിക്കുന്നു. അങ്ങനെ ആനന്ദിച്ചു മുമ്പോട്ട് പോകുമ്പോൾ അതാ അവിടെ കുറച്ചു മുമ്പിലായി ഒരു നായക്കുട്ടിയിരിക്കുന്നു. തലേന്ന് വാർത്താച്ചാനാലുകളിൽ പ്രക്ഷേപണം ചെയ്ത, മണിക്കൂറുകൾ ചർച്ചചെയ്ത തെരുവുനായ ആക്രമണങ്ങളെ കുറിച്ച് അവൾ ഓർത്തു. മുമ്പോട്ടു പോകണമോ അതോ തിരികെ നടക്കണമോ എന്നവൾ ഒരു നിമിഷം ചിന്തിച്ചു. പക്ഷേ എന്തോ ഒരു ധൈര്യം അവളെ മുന്പോട്ട് നയിച്ചു. റോഡിനരികിൽ വിശ്രമിച്ചിരുന്ന ആ നായയുടെ അരികിലൂടെ അവൾ കടന്നുപോയതുകൂടി ആ പാവം ജീവിതം ശ്രദ്ധിച്ചെന്നു അവൾക്കു തോന്നിയില്ല. ഒരു നിമിഷം അവൾ അതിന്റെ കണ്ണുകളിലേക്ക് നോക്കി. അതിൽ അവൾ നിസ്സഹായത കണ്ടു, ദുഃഖം കണ്ടു, ഭൂമിയിൽ അനാഥരായി ജനിച്ചു അനാഥരായി വളർന്നു തനിയെ ജീവിച്ചുപോരുന്ന അനേകം ജീവജാലങ്ങളിൽ ഒന്നായിരിക്കണം ആ പാവം. മുൻവിധിയോടുള്ള സമീപനങ്ങൾ എന്നും മനുഷ്യനെ തെറ്റിലേക്കും തെറ്റിദ്ധാരണകളിലേക്കും മാത്രമേ നയിക്കൂ എന്നവൾ സ്വയം പറഞ്ഞു.
യാത്ര തുടർന്നു, മറ്റു നായക്കുട്ടികളെയും കണ്ടു, ചിലതു ഭക്ഷണം തേടുന്നു, ചിലതു വിശ്രമിക്കുന്നു, ചിലതിനെ അതിന്റെ യജമാനർ എന്നു സ്വയം പറയുന്നവർ പ്രഭാതസവാരിക്കായി കൊണ്ടുനടക്കുന്നു, അങ്ങനെ പലതും. ജീവനും ജീവിതവും എല്ലാർക്കും ഒരുപോലെയാണ്. ഏവരും സ്വന്തം അതിജീവനത്തിനായി ആവശ്യമായ പ്രവർത്തങ്ങൾ ചെയുന്നു. അത്ര മാത്രം.നേരം വെളുത്തുവരുന്നേ ഉണ്ടായിരുന്നുള്ളു. പ്രഭാതസൂര്യനും, ആകാശവും, ചെറുതായി പറന്നുനടക്കുന്ന കോടമഞ്ഞും എല്ലാം അവൾ ആസ്വദിച്ചു മുമ്പോട്ടു പോയി. ഇടയ്ക്കിടയ്ക്ക് മനസ്സിലെ ഭയം വിസ്മരിക്കുന്ന അഭൂതപൂർണമായ ഒരു വിചിത്ര പ്രക്രിയ സംഭവിക്കുന്നത് കൊണ്ടാണ് മനുഷ്യന് തന്റെ ജീവിതം ഉടനീളം എങ്ങനെയെങ്കിലും ജീവിക്കാനാകുന്നത്. പക്ഷേ ആ അനുഭൂതി വെറും താത്കാലികം മാത്രം.ദൂരെ എവിടെയോ നിന്നും പ്രവഹിച്ചു വന്ന ആ ഇരമ്പൽ അവൾ കേട്ടു. ഒരു വാഹനത്തിന്റെ ശബ്ദം, ഭൂമിയുടെ തന്നിലേക്കാവാഹിക്കുന്ന ശ്രേഷ്ഠമായ നിശബ്ദതയെ താറുമാറാക്കി വരുന്ന മനുഷ്യനിർമ്മിതിയും അതിലെ മനുഷ്യനും. അവളിൽ വ്യാകുലതകൾ നിറച്ചു. അവളുടെ മനസ്സിനെ പിന്നേയും വാർത്താചാനലുകളിലെയും പത്രക്കോണുകളിലെയും പ്രധാന വാർത്തകളിലേക്ക് കൊണ്ടെത്തിച്ചു. സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ തോത് വളരെയധികം വർധിച്ചിരിക്കുകയാണ് ആ വാർത്തകൾ വായിക്കുമ്പോളെല്ലാം അവളിൽ ഒരു നെടുവീർപ്പുണ്ടാകുമായിരുന്നു. അവൾ ചിന്തിക്കുമായിരുന്നു, മനുഷ്യൻ മനുഷ്യനെ എന്തിന് ഉപദ്രവിക്കണം. എല്ലാ മനുഷ്യരും ഒരുമിച്ചു സന്തോഷത്തോടെയും സമാധാനത്തോടെയും സഹവർത്തിച്ചാൽ ഈ ഭൂമി എത്ര മനോഹരമായ ഒരിടമായിരിക്കും മറിച്ചു മനുഷ്യൻ മനുഷ്യനെ ഭയക്കുന്ന ഈ കാലഘട്ടം മാനവജാതിയുടെ നാശത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആ വാഹനശബ്ദം അടുത്തെത്തുമ്പോൾ അവളിലെ ഭയം വർധിക്കും, ആ ശബ്ദം അവളെയും കടന്നു മുന്നിലേക്ക് പോയി, ആ ശബ്ദം ശോഷിച്ചു ശോഷിച്ചു വിദൂരതയിൽ എവിടെയോ വെച്ച് ഇല്ലാതായപ്പോൾ അവളിലെ ഊർജ്ജം പുനർജനിച്ചു.പിന്നേയും അവൾ യാത്ര തുടർന്നു. അനേകം വാഹനങ്ങൾ കടന്നു പോയി. അനേകം തവണ ആധി ജനിക്കുകയും മരിക്കുകയും ചെയ്തു. പിന്നേയും ദൃശ്യങ്ങൾ കണ്ടു, പാത മുറിച്ചുകടക്കുവാൻ ബുദ്ധിമുട്ടുന്ന ഞാഞ്ഞൂലുകളും, എപ്പോഴോ മുറിച്ചുകടക്കുവാൻ ശ്രമിക്കവേ വാഹനം കയറി ജീവൻ നഷ്ടമായി കിടക്കുന്ന തവളകളുടെയും പാമ്പുകളുടെയും അട്ടകളുടെയും എല്ലാം ശരീരങ്ങളും അവൾ കണ്ടു.അപ്പോഴെല്ലാം അവൾ ചിന്തിച്ചു, ഒരു ചെറിയ യാത്രയിൽ എത്ര ജീവനുകൾ കണ്ടു എത്ര മരണങ്ങൾ കണ്ടു. എത്ര ചിന്തകൾ കടന്നു പോയി.ആ ജീവസ്സറ്റു കിടക്കുന്നവരെല്ലാം പ്രകൃതി അവൾക്കു നൽകിയ സോദരങ്ങളായിരുന്നു.അവരും അവളെപ്പോലെ വാഹങ്ങളുടെ ഇരമ്പലിനെ ഭയന്നിരിക്കാം. ഭൂമിയിലെ മറ്റു ജീവജാലങ്ങളെല്ലാം മനുഷ്യനെ ഭയക്കുന്നുണ്ടാവാം, മനുഷ്യനും മനുഷ്യനെ ഭയക്കുന്നു.ഭയക്കുവാൻ മാത്രം വിധിക്കപ്പെട്ടവരായി മനുഷ്യൻ മാറിയത് എങ്ങനെയായിരിക്കും. ഇന്ന് ഭൂമിയിൽ സ്നേഹത്തേക്കാളേറെ കരുത്ത് ഭയത്തിനാണ്. അതിനാലാണ് ഭൂമിയിൽ സമാധാനത്തിലേറെ അരക്ഷിതാവസ്ഥകൾ ജനിക്കുന്നത്.
അവളുടെ ആ ചെറു യാത്ര അവസാനിക്കുകയാണ്.അവൾ തിരികെ തന്റെ കൂടെത്തിനിൽകുമ്പോഴും, അവളുടെ ചിന്തകളുടെ യാത്ര അവസാനിക്കുന്നില്ല.അവൾ അവളോട് തന്നെ ചോദിച്ചു, താൻ എന്തിനു ഭയക്കണം, ഭയം അനേകം അവസരങ്ങളെ ഇല്ലാതാക്കും. പാവം താൻ സ്നേഹിക്കുവാൻ ആഗ്രഹിക്കുന്നു സ്നേഹിക്കപ്പെടുവാനും.എങ്കിലും അവളിലെ യുക്തി അവളെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരുന്നു നീ ഭയപ്പെടണം കാരണം നീ ജീവിക്കുന്ന സമൂഹം നിന്റെ അനേകം ശക്തികൾക്കിപ്പുറവും നിന്നെ ഒരബലയായാണ് കാണുന്നത് ഒരു ദുർബലയായാണ് കാണുന്നത്.കാരണം നീയൊരു സ്ത്രീയാണ്. സ്ത്രീ വെറുമൊരു വസ്തുവാണ്...
By Binduja Menon

Comments