ഒന്ന്
- Hashtag Kalakar
- 5 days ago
- 3 min read
ഭൂമിയിലെ സുപരിചിത സീമക്കപ്പുറം നിൽക്കുന്നൊരു ഭീകരമായ ഇരുണ്ട വശത്തെ കുറിച്ചാണ് ഞാൻ ഇതിൽ വിവരിക്കാൻ പോകുന്നത്. നമ്മുടെ ഭൗമിക മണ്ഡലത്തിന്റെ മൂടുപടത്തിനപ്പുറം ഒളിഞ്ഞിരിക്കുന്ന ഭീകരതയുടെ ഒരു ചരിത്രരേഖയുണ്ട് ഇതിൽ. പ്രിയ വായനക്കാരാ, സ്വയം ഉരുക്കുക, കാരണം ഞാൻ തുറക്കാൻ പോകുന്ന കഥ നിങ്ങളുടെ ആത്മാവിനെ തന്നെ തണുപ്പിക്കും. എന്നാൽ ആദ്യം, നിങ്ങൾ ഈ ശപിക്കപ്പെട്ട ഡയറിക്കുറിപ്പുകൾക്ക് സാക്ഷ്യം വഹിക്കണം. മർത്യ മനസ്സുകൾക്ക് മനസ്സിലാക്കാൻ കഴിയാത്തത്ര ഭയാനകമായ ഒരു സത്യത്തിന്റെ ശകലങ്ങളാണ് ഈ ഡയറികുറിപ്പിലുള്ളത്.
ഡയറി കുറിപ്പുകൾ
വളരെ വിചിത്രം എന്ന് തോന്നിക്കുന്ന ചില സ്വപ്നങ്ങൾ ഞാൻ പണ്ടുമുതലേ കാണാറുണ്ടായിരുന്നു. നമ്മളെ സ്നേഹിക്കുന്നവർ, മരണപ്പെട്ടു കഴിഞ്ഞാൽ നമ്മുടെ സ്വപ്നങ്ങളിൽ വരുമെന്ന് എന്റെ അമ്മച്ചി പറയുമായിരുന്നു. അമ്മച്ചിയടക്കം, എനിക്ക് വളരെ ഇഷ്ടപ്പെട്ട ചിലരെല്ലാം എന്റെ സ്വപ്നത്തിൽ വന്നിട്ടുമുണ്ട്. അതുപോലെ യുദ്ധത്തിൽ മരിച്ച എന്റെ സുഹൃത്തുക്കളെയും, ഞാൻ കൊന്നൊടുക്കിയവരെയും ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നു. ഇപ്പോൾ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു സ്വപ്നമാണ് ഞാൻ കാണാറ്.
ആ സ്വപ്നത്തിൽ ഞാനൊരു വലിയ മുറിയിൽ കിടക്കുകയായിരുന്നു. കിടക്കയിൽ നിന്നും മുന്നോട്ടു നോക്കിയാൽ, കാണാൻ കഴിയുന്നത് ഒരു വലിയ ഛായാചിത്രമാണ്. ഏകദേശം എഴുപത്ത് വയസ്സുള്ളൊരു ഭീകരരൂപിയായ പള്ളീലച്ഛന്റെ ചിത്രമായിരുന്നു അത്. ശരിക്കും ജീവനുള്ള ഒരാളാണെന്നെ പറയൂ. ഒന്നാമത് എനിക്ക് പള്ളീലച്ഛന്മാരെ ഇഷ്ടമില്ല. ഭംഗിയുള്ള ഒരു മനുഷ്യനാണെങ്കിൽ പോട്ടെ എന്ന് വെക്കാം. എന്നാൽ അത് ശരിക്കും ഡ്രാക്കുളയെ അനുസ്മരിക്കുന്ന തരത്തിലുള്ളൊരു രൂപമായിരുന്നു. അതുമാത്രമല്ല, ഞാൻ മരവിച്ചത് പോലെയായിരുന്നു അവിടെ കിടന്നിരുന്നത്. തിരിഞ്ഞു കിടക്കാനോ തലയൊന്ന് അനക്കാനോ എനിക്ക് കഴിഞ്ഞിരുന്നില്ല. എനിക്ക് ആകെ നോക്കാൻ കഴിഞ്ഞിരുന്നത് ആ ചിത്രത്തിലേക്കും പിന്നെ ഭിത്തിയുടെ അരികിലുള്ള ജനലിലേക്കുമായിരുന്നു. ഭീകരമായ എന്തോ ഒന്ന് നടക്കാൻ പോകുന്നുണ്ടെന്ന മട്ടിൽ നല്ല മഴയും പെയ്തിരുന്നു ആ രാത്രിയിൽ.
മിന്നൽ ഇരുട്ടിനെ കീറിമുറിക്കുമ്പോൾ, അതിന്റെ വ്യക്തമായ പ്രകാശം ചുമരിൽ തൂങ്ങിക്കിടക്കുന്ന ഛായാചിത്രത്തിലേക്ക് അശുദ്ധജീവൻ ശ്വസിക്കും. അപ്പോളാ വൃദ്ധന്റെ കണ്ണുകൾ ദ്രോഹപരമായ അവബോധത്താൽ ജ്വലിക്കുന്നതായി തോന്നും. ആ തുളച്ചുകയറുന്ന നോട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ എന്റെ കണ്ണുകൾ മുറുകെ അടയ്ക്കും. എന്നിരുന്നാലും, ഓരോ ഇടിമിന്നലും കത്തുന്ന വിരലുകൾ പോലെ എന്റെ അടഞ്ഞ കൺപോളകളെ കീറിമുറിക്കും. ഛായാചിത്രത്തിന്റെ ഭയാനകമായ പരിവർത്തനത്തിന് വീണ്ടും സാക്ഷ്യം വഹിക്കാൻ എന്നെ നിർബന്ധിക്കും. അനിയന്ത്രിതമായ കാഴ്ചയുടെ ആ നിമിഷങ്ങളിൽ, ആ വൃദ്ധൻ എന്നെ ഉറ്റു നോക്കി നിൽക്കുന്നത് പോലെ എനിക്ക് തോന്നും.
കുറേനേരം ഞാനാ ചിത്രത്തിലേക്കും ജാലകത്തിലേക്കും മാറിമാറി നോക്കിക്കൊണ്ടിരുന്നു. അതിനിടെ എപ്പോഴോ ഞാൻ ഒന്ന് മയങ്ങാൻ വേണ്ടി കണ്ണടച്ചു. പിന്നെ ഒരു ഭീകരമായ ഇടിമുഴക്കം കേട്ടപ്പോളാണ് ഞാൻ കണ്ണുതുറന്നത്. അപ്പോൾ എന്റെ കൺമുന്നിൽ ആ വൃദ്ധന്റെ യഥാർത്ഥ രൂപം, ഒരു ഭീമൻ കടവാതിലിനെ പോലെ നിലയുറച്ച് നിൽക്കുന്നുണ്ടായിരുന്നു. മിന്നൽ വെട്ടത്തിൽ അയാളുടെ ജ്വലിക്കുന്ന കണ്ണുകൾ എന്റെ നേർക്ക് വരുന്നത് പോലെ എനിക്ക് തോന്നി.
അന്ന് ഞാൻ ആ സ്വപ്നത്തെ ഒരു ഭീതിജനകമായ സ്വപ്നമായിട്ട് മാത്രമേ കണക്കാക്കിയിരുന്നുള്ളൂ. എന്നാൽ പിറ്റേ ദിവസവും ഞാൻ അതേ സ്വപ്നം തന്നെയാണ് കണ്ടത്. അതേ മുറി, അതേ ഛായാചിത്രം. മഴക്കോളില്ലാത്തതുകൊണ്ട് എനിക്ക് അന്ന് അല്പം ആശ്വാസം തോന്നിയിരുന്നു. എന്നെ തുറിച്ചു നോക്കുന്ന ആ വൃദ്ധന്റെ രൂപം വീണ്ടും പ്രത്യക്ഷപ്പെടില്ലെന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു. എങ്കിലും വാക്കുകൾക്കതീതമായ ഒരു ഭീകരത എനിക്ക് ചുറ്റും വലയം ചെയ്യുന്നതുപോലെ, എനിക്ക് അപ്പോഴും തോന്നിയിരുന്നു.
***
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ളൊരു ശീതളാവസ്ഥയിലാണ് ഞാനിപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. യുദ്ധത്തിന്റെ എരുതി കെട്ടെങ്കിലും, ദാരിദ്ര്യത്തിന്റെയും വിരഹത്തിന്റെയും ചൂട് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഞാനിപ്പോൾ തങ്ങുന്നത്, രോഗികളെയും മാനസരോഗികളെയും ചികിത്സിക്കുന്ന ഒരു ആശുപത്രിയിലാണ്. ലണ്ടൻ പട്ടണത്തിൽ നിന്നും ഉള്ളോട്ട് ഒതുങ്ങിയ ഒരു വിജനമായ സ്ഥലത്താണ് ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്.
മരംകോച്ചുന്ന തണുപ്പിൽ മുങ്ങി കിടക്കുകയാണ് ഇപ്പോൾ ഈ ആശുപത്രി. എന്റെ മുറിയുടെ ജനലുകളെല്ലാം, മഞ്ഞു കണികകളാൽ മൂടപ്പെട്ടിരിക്കുകയാണ്. മഞ്ഞുമൂടിയ ഒരു കൂട്ടിൽ അകപ്പെട്ട അവസ്ഥയാണ് ഇപ്പോൾ. ആകെയുള്ള ആശ്വാസം സീത ഇവിടെ ഉള്ളതാണ്. യുദ്ധമെല്ലാം കഴിഞ്ഞശേഷം അവളെ ഞാൻ ലണ്ടനിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. അത് നടപ്പാക്കാൻ സാധിച്ചതിൽ എനിക്ക് ഇപ്പോൾ അഭിമാനം തോന്നുന്നു. അവളിപ്പോൾ ഇവിടെ നേഴ്സായി ജോലി എടുക്കുകയാണ്. യുദ്ധത്തിലെറ്റ കേടുപാടുകൾ കാരണം എനിക്ക് കുറച്ച് കാലത്തേക്ക് വിശ്രമിക്കേണ്ടിവരും. രാത്രികാലത്തെ ഭീതി നിറഞ്ഞ സ്വപ്നവും പുലർകാലത്തെ മൂകമായ ജീവിതവും കാരണം ഞാൻ വല്ലാതെ തളർന്നിരിക്കുന്നു. സീതയ്ക്ക് ജോലിത്തിരക്കായതുകൊണ്ട് അവളോട് കൂടുതൽ നേരം സല്ലപിക്കാൻ കഴിയുന്നില്ല. അവൾക്കാണെങ്കിൽ എന്നോട് ശൃംഗരിക്കാൻ ഒരു മടിയുള്ളതുപോലെ. അതുകൊണ്ട് ഞാൻ സമയം കളയാൻ വേണ്ടി, തൊട്ടടുത്ത മുറിയിലുള്ള മേജർ ഷോട്ടോയെ കാണാൻ പോകും. രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനിലെ ഒരു സൈന്യത്തെ അദ്ദേഹമായിരുന്നു നയിച്ചിരുന്നത്. തന്റെ സാമർത്ഥ്യം കൊണ്ട് വിജയിച്ച യുദ്ധ കഥകളാണ് അദ്ദേഹത്തിന് പറയാനുണ്ടാവുക. യുദ്ധം വരുത്തിവെച്ച പരിണിതഫലത്തെ കുറിച്ചൊന്നും അദ്ദേഹം ബോധവാനായിരുന്നില്ല. ഞാനൊരു സർജന്റ് ആയതുകൊണ്ട് തന്നെ, എന്നോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ ഒരു ഔന്നത്യം നിലനിന്നിരുന്നു. അദ്ദേഹം എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇടയിൽ കയറി സംസാരിക്കുന്നതൊന്നും, അദ്ദേഹത്തിന് ഇഷ്ടപ്പെടില്ല. അതുപോലെ എന്തെങ്കിലും കാര്യത്തെക്കുറിച്ച് ചോദിച്ചാൽ അദ്ദേഹം മൗനം പാലിച്ചിരിക്കും, അല്ലെങ്കിൽ ബന്ധമില്ലാത്ത എന്തിനെയെങ്കിലും കുറിച്ച് സംസാരിക്കും. എന്നിരുന്നാലും അദ്ദേഹത്തിന്റെ വിശ്വസിക്കാൻ പറ്റാത്ത കഥകൾ കേട്ടുകൊണ്ടാണ് ഞാൻ സമയം പോക്കാറ്.
ആകാശത്തിൽ ഇരുൾ മൂടി കഴിഞ്ഞാൽ പിന്നെ എന്റെ മനസ്സിലെ വെളിച്ചം നഷ്ടപ്പെടും. ഒരു തണുത്ത ഭീതി എന്റെ അസ്ഥികളിലേക്ക് ഇഴഞ്ഞു കയറാൻ തുടങ്ങും. ക്ഷീണം കാരണം എനിക്ക് ഉറക്കത്തെ തടഞ്ഞുനിർത്താനും ആവില്ല. എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്റെ കണ്ണുകൾ അടയും, വീണ്ടും ഞാനാ ഗാഢമായ സ്വപ്നത്തിലേക്ക് വീഴും. ഒരിക്കൽ കൂടി, ഞാൻ ആ ശപിക്കപ്പെട്ട മന്ദിരത്തിലെത്തും.
***
ഇന്ന് എന്റെ സ്വപ്നത്തിൽ ചില വ്യത്യാസങ്ങൾ സംഭവിച്ചിരുന്നു. ഈ പ്രാവശ്യം എനിക്ക് ആ ഭീകരമാർന്ന മുറിയിൽ കിടക്കേണ്ടി വന്നില്ല. പകരം ഞാൻ ആ വലിയ മന്ദിരത്തിലൂടെ ഒരു അനാഥ പ്രേതം പോലെ നടക്കുകയായിരുന്നു. രണ്ടു കൂട്ടുകുടുംബങ്ങൾക്ക് വരെ തങ്ങാനുള്ളത്ര സൗകര്യമുണ്ടായിരുന്നു അവിടെ. പണ്ട് കാലത്തെ ഏതോ രാജാവ് നിർമ്മിച്ചതായിരിക്കാം ആ മന്ദിരം. പഴക്കത്തിന്റെ നിഴലിലേക്ക് ആഴ്ന്നിറങ്ങുന്ന ഇടനാഴികളും, നൂറ്റാണ്ടുകളുടെ ദുർഗന്ധം നിറഞ്ഞ മുറികളുമായിരുന്നു അവിടെ ഉണ്ടായിരുന്നത്.

Comments